ഇരിട്ടി: പത്തുവർഷത്തെ ഭരണത്തിൽനിന്ന് എൽഡിഎഫിനെ പുറത്താക്കിയത് ഭരണ വിരുദ്ധ വികാരമാണെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫിലെ മറ്റ് ഘടകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരള കോൺഗ്രസ്-എമ്മിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8000 വോട്ടുകൾക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി കുന്നോത്ത് നടന്ന പാർട്ടി ജില്ലാ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് ആണോ എൽഡിഎഫ് ആണോ എന്ന ചോയിസിന് മുന്നിൽ ജനങ്ങൾ യുഡിഎഫിനൊപ്പം നിന്നു. ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യുഡിഎഫ് സ്ഥാനാർഥികളും ജയിച്ചുകയറി. അപ്പോഴും ഭരണ വിരുദ്ധ വികാരത്തിന്റെ തോത് കുറഞ്ഞ തോതിൽ പ്രതിഫലിച്ചത് എൽഡിഎഫിൽ കേരളാ കോൺഗ്രസ് -എമ്മിന് മാത്രമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
30 സീറ്റ് കിട്ടിയാൽ ഞങ്ങൾ കേരളം ഭരിക്കുമെന്ന പറഞ്ഞ ബിജെപിയാണ് ഇപ്പോൾ മൂന്ന് സീറ്റുമായി യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതെല്ലാം അവേശത്തോടെ വി.ഡി. സതീശൻ സർക്കാർ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ, വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ ഭാരവാഹികളുടെ സംഘടനാ ചർച്ചയും മണ്ഡലം, നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും നടന്നു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് ചർച്ചകൾ നടന്നു.
കേരള യൂത്ത് ഫ്രണ്ട്- എം, കേരള വനിതാ കോൺഗ്രസ്- എം, കർഷക യൂണിയൻ- എം, കെഎസ്സി-എം, കെടിയുസി- എം, ദളിത് ഫ്രണ്ട്- എം എന്നീ പോഷക സംഘടനകളുടെ ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികളുടെ പ്രത്യേക സംഘടനാ ചർച്ചകളും നടന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ക്യാമ്പിൽ ഉയർന്നു.